Friday, August 21, 2020

അവസ്ഥാന്തരങ്ങൾ

 അവസ്ഥാന്തരങ്ങൾ 


Note: കുറുംകവിതയിൽ തുടങ്ങുന്ന എന്റെ കവിതയുടെ  അവസ്ഥാന്തരങ്ങൾ. ഉന്മാദാവസ്ഥയിലൂടെ അനന്തമായി ഒഴുകുന്നു.

ഒരു പരീക്ഷണം. 


1. വളർച്ച 

ചിതറിത്തെറിച്ച ഹൃദയത്തിനു 

പകരമൊരു സ്വപ്നം 

അവർ തുന്നിത്തന്നു 

ഇപ്പോൾ നവയൗവനത്താൽ 

നാൾതോറും വളരുന്ന അവസ്ഥയെനിക്ക്!


2. പാഠം 

വഴിവക്കിൽ കളഞ്ഞുപോയ 

അക്ഷരങ്ങൾ എന്നെത്തേടി വന്നു 

ഓരോന്നും പെറുക്കിയെടുത്തു 

ഞാനിപ്പോൾ സ്വപ്നം കൊരുക്കുന്നു


3. മത്സരം 

മാതാപിതാഗുരു ദൈവം...

ഈ നിര തെറ്റി 

ദൈവം എപ്പോഴും ഇടിച്ചു കേറി 

മുൻപിൽ വന്നെന്നെ നോക്കി 

നിൽക്കുന്നു സാകൂതം, ഞാനും!


4. നിരാസം 

മാതാ പിതാ ഗുരു ദൈവം 

നിരയിലെ മൂന്നു പേരെ ഞാൻ വിട്ടു 

നാലാമൻ എന്നെയും 

ഞാനിപ്പോൾ അരൂപി!


5. മോക്ഷം 


ഒന്നായ നിന്നെ രണ്ടെന്നും 

മൂന്നെന്നും നാലെന്നും കണ്ട് 

എണ്ണം തെറ്റി 

ഒടുവിൽ ഒന്നിലൊതുക്കി 

ഞാനുമൊടുങ്ങി.


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...