Monday, August 31, 2020

കുറുംകവിതകൾ

 കുറുങ്കവിതകൾ പിന്നെ ഒരു നെടും കവിതയും by അജയ് നാരായണൻ 

* * * * * **************************** * *


അവസ്ഥാന്തരങ്ങൾ 

----------------------------------

_*വളർച്ച*_ 

ചിതറിത്തെറിച്ച ഹൃദയത്തിനു 

പകരമൊരു സ്വപ്നം 

അവർ തുന്നിത്തന്നു 

ഇപ്പോൾ നവയൗവനത്താൽ 

നാൾതോറും വളരുന്ന അവസ്ഥയെനിക്ക്!


_*പാഠം*_ 

വഴിവക്കിൽ കളഞ്ഞുപോയ 

അക്ഷരങ്ങൾ എന്നെത്തേടി വന്നു 

ഓരോന്നും പെറുക്കിയെടുത്തു 

ഞാനിപ്പോൾ സ്വപ്നം കൊരുക്കുന്നു


_*മത്സരം*_ 

മാതാപിതാഗുരു ദൈവം...

ഈ നിര തെറ്റി 

ദൈവം എപ്പോഴും ഇടിച്ചു കേറി 

മുൻപിൽ വന്നെന്നെ നോക്കി 

നിൽക്കുന്നു സാകൂതം, ഞാനും!


_*നിരാസം*_ 

മാതാ പിതാ ഗുരു ദൈവം 

നിരയിലെ മൂന്നു പേരെ ഞാൻ വിട്ടു 

നാലാമൻ എന്നെയും 

ഞാനിപ്പോൾ അരൂപി!


_*മോക്ഷം*_


ഒന്നായ നിന്നെ രണ്ടെന്നും 

മൂന്നെന്നും നാലെന്നും കണ്ട് 

എണ്ണം തെറ്റി 

ഒടുവിൽ ഒന്നിലൊതുക്കി 

ഞാനുമൊടുങ്ങി. 


(Note : ഇതൊരു പരീക്ഷണം, കുറുംകവിതകൾ. കവിത ഉത്തേജനമാണ്, എനിക്കതിനു സാധ്യമോ എന്നറിയാൻ ആകാംക്ഷ... എന്റെ രീതിയല്ല, എന്നിട്ടും ഒരു ശ്രമം...

ഇതു  കുറുംകവിതകളുടെ യാത്ര എന്നതാണ് ശരി. Aj🌹

ഇതിന്റെരണ്ടാം ഭാഗം താഴേ, നെടുംകവിത എന്നു ഞാൻ വിളിക്കും.

കുറുംകവിതക്കും നെടുംകവിതക്കും ഇടയിൽ ഞാനിട്ട പാലമാണ് ഈ വിശദീകരണം!)


  _*മോക്ഷത്തിന് ശേഷം*_

-------------------------------

എന്റെ ചിന്തകൾക്ക് 

പ്രായം ഇരുപത്തിയൊന്ന് 

(ഹൃദയത്തിന് ഭാരം അതിലും കൂടും)

കിനാവുകൾ എന്റെയുറക്കം 

കെടുത്തിത്തുടങ്ങിയിരിക്കുന്നു...


ഇരുട്ടിന്‍റെ കാൻവാസിൽ 

ഞാൻ നിറമുള്ള 

ചിത്രങ്ങൾ കോറിക്കൊണ്ടേയിരുന്നു

എന്തോ  

ഇരുട്ടിനെന്നെ ഇഷ്ടമായി!


എന്റെ ചിന്തകൾക്കിപ്പോൾ 

പറക്കാനാണ്‌  മോഹം, 

സ്വപ്നത്തിലും ഞാൻ കണ്ടത് 

രണ്ട് ചിറകുകളായിരുന്നല്ലോ, 


 പക്ഷെ  

ഇനിയും ചിറകു മുളയ്ക്കില്ലെന്നവർ 

അടക്കിയ ചിരിയോടെ പറഞ്ഞു 

കൺസൾട്ടിങ് ഫീ വാങ്ങിയ ശേഷം 

മരുന്നിന് കുറിപ്പടിയും തന്നു, 


‘രാത്രി, ഭക്ഷണത്തിനു ശേഷം, 

സ്വപ്നം കാണുന്നതിന് മുമ്പേ,  ഓരോന്ന്’...!


മരുന്ന് ഫലിച്ചു

എനിക്കിപ്പോൾ 

പത്തുനിലയുള്ള കെട്ടിടത്തിന് 

മുകളിൽ നിന്നുവരെ 

താഴേക്ക് പറക്കാൻ കഴിയും 

ഭൂമിയുടെ ആത്മാവിലേക്ക്

ഇനിയും

ആഴത്തിലേക്ക്...!

_*AJ*_🌹


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...