Saturday, November 27, 2021

തോണിക്കാരിയിൽ പെയ്ത മഴ

 

മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു

മുട്ടികൂടിയിരിക്കട്ടെ?

തോണിയിൽ കേറി പരാശരൻ

ചോദിച്ചു,


“അക്കരെയെത്താൻ തിടുക്കമില്ല

മഴക്കോളുണ്ട് കണ്ടില്ലേ

മത്സ്യഗന്ധീ

നിന്റെ മേനിയിൽ ഞാനൊന്നു തൊട്ടോട്ടെ

സ്വർഗ്ഗമൊന്നു പണിഞ്ഞോട്ടെ?


നീയിങ്ങടുത്തു വാ പെൺകിടാവേ, യിനി 

പങ്കായമില്ലാതെ ഞാൻ തുഴയാം,

പുഴയോളങ്ങൾ തൊട്ടൊരു പാട്ടുപാടാം

ഗന്ധർവ്വതീരത്തു മെല്ലെയണയാം

രതിയുടെ പേമാരിയിലൊന്നായ് കുതിരാം…

 

മഴമേഘങ്ങൾ പെയ്യാൻ തുടങ്ങി 

നീയൊന്നു ചേർന്നിരിക്കൂ

നിന്റെ നെഞ്ചിൻതുടിപ്പിന്റെയീണത്തിൽ

ഞാൻ പഴംപാട്ടൊന്നു പാടാം

കുരുന്നുപെണ്ണേ...

 

കടത്തുകാരിപ്പെണ്ണിന്റെയുള്ളം കിടുങ്ങി 

തൊണ്ട കുറുകി 

മാറോടു കൈചേർത്തു പെണ്ണ് കേണു,


തമ്പുരാൻ ചൊല്ലണ്

പെണ്ണാണ്, 

കേൾക്കാതെ വയ്യല്ലോ 

പെറ്റുപെരുകുവാൻ

മാത്രമല്ലേ, യെത്ര ദുഃഖങ്ങൾ 

മേഘങ്ങളായ് പിറകേ…

എന്റെ മാനത്തിനില്ലേ തരിമ്പും വില,

വെറും പെണ്ണായ് പിറന്നതോയെന്റെ നഷ്ടം?

 

അക്കരെയെത്താതെയീ 

തോണിപോലെ ഞാനുമീ

ജീവിതപ്പുഴതൻ നടുവിൽ,

പെയ്തൊഴിയട്ടെ.

തമ്പുരാനേ, നിന്റെ

കാമവും മോഹവുമീ 

തോണിയിലൊഴുകട്ടെ,

ഭൂമി നനഞ്ഞു കുതിർന്നുരുൾ പൊട്ടിയൊടുങ്ങട്ടെ സർവ്വവും...

No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...