Saturday, November 27, 2021

തോണിക്കാരിയിൽ പെയ്ത മഴ

 

മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു

മുട്ടികൂടിയിരിക്കട്ടെ?

തോണിയിൽ കേറി പരാശരൻ

ചോദിച്ചു,


“അക്കരെയെത്താൻ തിടുക്കമില്ല

മഴക്കോളുണ്ട് കണ്ടില്ലേ

മത്സ്യഗന്ധീ

നിന്റെ മേനിയിൽ ഞാനൊന്നു തൊട്ടോട്ടെ

സ്വർഗ്ഗമൊന്നു പണിഞ്ഞോട്ടെ?


നീയിങ്ങടുത്തു വാ പെൺകിടാവേ, യിനി 

പങ്കായമില്ലാതെ ഞാൻ തുഴയാം,

പുഴയോളങ്ങൾ തൊട്ടൊരു പാട്ടുപാടാം

ഗന്ധർവ്വതീരത്തു മെല്ലെയണയാം

രതിയുടെ പേമാരിയിലൊന്നായ് കുതിരാം…

 

മഴമേഘങ്ങൾ പെയ്യാൻ തുടങ്ങി 

നീയൊന്നു ചേർന്നിരിക്കൂ

നിന്റെ നെഞ്ചിൻതുടിപ്പിന്റെയീണത്തിൽ

ഞാൻ പഴംപാട്ടൊന്നു പാടാം

കുരുന്നുപെണ്ണേ...

 

കടത്തുകാരിപ്പെണ്ണിന്റെയുള്ളം കിടുങ്ങി 

തൊണ്ട കുറുകി 

മാറോടു കൈചേർത്തു പെണ്ണ് കേണു,


തമ്പുരാൻ ചൊല്ലണ്

പെണ്ണാണ്, 

കേൾക്കാതെ വയ്യല്ലോ 

പെറ്റുപെരുകുവാൻ

മാത്രമല്ലേ, യെത്ര ദുഃഖങ്ങൾ 

മേഘങ്ങളായ് പിറകേ…

എന്റെ മാനത്തിനില്ലേ തരിമ്പും വില,

വെറും പെണ്ണായ് പിറന്നതോയെന്റെ നഷ്ടം?

 

അക്കരെയെത്താതെയീ 

തോണിപോലെ ഞാനുമീ

ജീവിതപ്പുഴതൻ നടുവിൽ,

പെയ്തൊഴിയട്ടെ.

തമ്പുരാനേ, നിന്റെ

കാമവും മോഹവുമീ 

തോണിയിലൊഴുകട്ടെ,

ഭൂമി നനഞ്ഞു കുതിർന്നുരുൾ പൊട്ടിയൊടുങ്ങട്ടെ സർവ്വവും...

മയിൽപ്പീലി

 മയിൽപ്പീലി

==========

ആരാനും കണ്ടുവോ

ഞാനെന്റെ നെഞ്ചിലെ


പുസ്തകത്താളിലൊളിച്ചുവച്ച

വർണ്ണമയിൽപ്പീലികൾ?


അതിൻ നീലവർണ്ണകൺപ്പീലിയിൽ

അവളുടെ മിഴിയിതൾപ്പൂ വിരിഞ്ഞതും

ഒരു നീഹാരമുത്തായടർന്ന

നോവാൽ ഞാനൊരു കാവ്യം കുറിച്ചതും...


അഭിശപ്തമേതോ മുഹൂർത്തത്തിലാ

മയിൽപ്പീലികളൊന്നായടർന്നതും

അവളകന്നുപോയതുമൊരോർമ്മതൻ 

നിഴലായ് തീർന്നതും

ആരാനുമറിഞ്ഞുവോ...?


തിരയുന്നുവെന്തിനോ ഞാൻ

മയിൽപ്പീലിത്തുണ്ടിനെയിപ്പൊഴും,

കാണാതെപോയ പ്രണയഭാവങ്ങളെ,

നീൾമിഴിത്തുമ്പിൽ വിരിഞ്ഞ വർണ്ണചിത്രങ്ങളെ,

കല്പനകളിൽ നൃത്തമാടിയ

കാമനകളെ, രതിമോഹങ്ങളെ, മൗനസായൂജ്യങ്ങളെ

പെരിയാറിലൊഴുക്കിയ

നഷ്ടസ്വപ്നങ്ങളെ...


ആരാനും കണ്ടുവോയെന്റെ

നെഞ്ചിലൊളിപ്പിച്ച

കാമനകളെ,

തണ്ടൊടിഞ്ഞ മയിൽപ്പീലിയെ,

ഒരിക്കലും പെറ്റുപെരുകാത്ത

വാക്കുകളെ-

യെന്റെ ചിതറിയ ചില്ലക്ഷരങ്ങളെ...?

Wednesday, July 14, 2021

ഞാനും പിന്നെ ഞാനും

 കാവ്യശിഖയിൽ എന്നെ വായിച്ച എല്ലാവർക്കും നന്ദി, ശിഖയുടെ അഡ്മിൻ, സ്നേഹം. നിങ്ങളുടെ പ്രോത്സാഹനം നെഞ്ചോടു ചേർക്കുന്നു 😘🙏


കവിതയിലേക്കുള്ള യാത്ര 

----------------------------- ഞാൻ എന്നെക്കുറിച്ച് 

 ഞാൻ പെരിയാറിന്റെ നാട്ടിൽ നിന്നും വരുന്നു. കളമശ്ശേരിയാണ് നാട്. പ്രാഥമികവിദ്യാഭ്യാസം നാട്ടിൽ തന്നെ കഴിഞ്ഞു. 

ചെറുപ്രായത്തിലേ വായന കൂടെയുണ്ടായിരുന്നു. അതിനും മേലെയായിരുന്നു സ്വപ്‌നങ്ങൾ! സ്വപ്നങ്ങളിൽ എല്ലാം തികഞ്ഞൊരു രാജകുമാരന്റെ ഭാവം, യാഥാർഥ്യവുമായി പൊരുത്തപെടുമായിരുന്നില്ല എന്നു തോന്നുന്നു. 

വായന പുതിയ ലോകം കാട്ടിത്തന്നു. പൂമ്പാറ്റ, അമ്പിളിയമ്മാവൻ തുടങ്ങിയ ബാലമാസികകൾ കിട്ടാൻ എളുപ്പമായിരുന്നില്ല, എങ്കിലും കിട്ടി. പതുക്കെ മലയാളമനോരമ വായിച്ചുതുടങ്ങി. അതിലൂടെ മുട്ടത്തുവർക്കി, കാനം, അയ്യന്നേത്ത് തുടങ്ങിയവരിലൂടെ ബാല്യത്തിന്റെ അതിരുകടന്നു. 

സ്കൂൾ വിദ്യാഭ്യാസം കഴിയും മുൻപേ ഉറൂബ്, പാറപ്പുറം, എം ടി, പൊറ്റക്കാട്, ഡിക്കൻസ്, ബ്രാം സ്‌റ്റാക്കർ , മാർക്ക്‌ ട്വൈൻ തുടങ്ങിയവരെ വായിച്ചു.


കോളേജ് വിദ്യാഭ്യാസം മറ്റൊരു ലോകം തുറന്നുതന്നു. മലയാളസാഹിത്യത്തിൽ പാടേ മുഴുകി. പഠനവും വായനയും കാണുന്ന സ്വപ്‌നങ്ങളും ഹരമായിരുന്നു. അതിൽ കണ്ണശ്ശൻമാർ, എഴുത്തച്ഛൻ മുതൽ സുഗതകുമാരി വരെയും ചന്തുമേനവൻ മുതൽ വിജയൻ വരെയും കടന്നുവന്നു. ഷൊളോഖോവ്, ദസ്തയ്വ്സ്‌കി, ഡൂമാസ്, കോനൻ ഡോയിൽ, അഗതാ ക്രിസ്റ്റി അങ്ങനെ പലരെയും അറിഞ്ഞു. 

ഇരുപതുവയസ്സു തികയും മുൻപേ അച്ഛൻ മരിച്ചു. ശേഷിച്ചത് ഒരു വലിയ കുടുംബവും അച്ഛൻ ഇട്ടേച്ചുപോയ കുറേ ബാധ്യതകളും ആയിരുന്നു. 

പഠിച്ചു, ആവേശത്തോടെ. പുസ്തകങ്ങൾ ആത്മാർത്ഥസുഹൃത്തുക്കളായി മാറി. ബിരുദവും ബിരുദാനന്തരബിരുദങ്ങളും കഴിഞ്ഞപ്പോഴേക്കും വെല്ലുവിളികളായി നിന്നതു വരുമാന മാർഗമായിരുന്നു. ചോദ്യമായി തൂങ്ങിക്കിടന്നത് സ്വത്വവും!

അന്നത്തെ മധ്യമവർഗത്തിനും ഉയർന്ന വർഗ്ഗത്തിനും കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ എപ്പോഴും ഒരാളെ വേണം, പ്രത്യകിച്ചു പണിയൊന്നുമില്ലാത്ത എനിക്ക് അതൊരു വരുമാനമായി.

കാലവും സുന്ദരമായി ഒഴുകി. ആളുകളെ കാണാനും അഭിമുഖീകരിക്കാനും എളുപ്പമല്ലാത്ത ചുറ്റുപാട്. കൈപിടിച്ച് നടത്താൻ കൂടെ ആരുമില്ലെന്നു തോന്നിയ ഘട്ടത്തിലാണ് പ്രീഡിഗ്രിക്കു പഠിപ്പിച്ച സാറ് കെന്യയിലുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുത്തിയത്. അത് പുതിയൊരു ലോകം തുറന്നുതന്നു.


കെന്യയിലേക്ക് ജോലി സംബന്ധമായി എത്തി (1988). ഇംഗ്ലീഷ് പഠിക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. അങ്ങനെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ബെസ്റ്റ് സെല്ലേഴ്‌സ്, ക്ലാസ്സിക്കുകൾ പലതുംവായിച്ചു. അവിടെ മൂന്നുവർഷം അധ്യാപകനായി കഴിഞ്ഞത് എനിക്ക് പുതിയ വാതിലുകൾ തുറന്നു തന്നു. വെല്ലുവിളികളും ഉണ്ടായിരുന്നു.

ഒരിക്കൽ തോക്കിന്റെ മുന്നിൽ, പരിചയമില്ലാത്ത ഒരമ്മയുടെയും മക്കളുടെയും കൂടെ, അവരെ ചേർത്തുപിടിച്ചു നിന്നു. കൊള്ളക്കാർ പോയപ്പോൾ പുഞ്ചിരിയോടെ കപടധൈര്യത്തോടെ അവരെ ആശ്വസിപ്പിച്ചു.

(ഇതിന്റെ ഒരാവർത്തനം മസേരുവിലും ഉണ്ടായിരുന്നു. അന്നു കൂടെഉണ്ടായിരുന്നതു മകളും ഭാര്യയും ലണ്ടനിൽ നിന്നും വന്ന രണ്ടു സുഹൃത്തുക്കളും).

ആഭ്യന്തരകലഹങ്ങളിൽ കലുഷിതമായ കെന്യയുടെ സാമ്പത്തിക മൂല്യത്തിന് ഇടിവു സംഭവിച്ച ആ കാലഘട്ടത്തിൽ ഒരു പ്രവാസിക്ക് മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല എന്നു ഞാൻ കരുതുന്നു. 1991 ൽ ഞാൻ ല്സോത്തോയിലേക്ക് കുടിയേറി. 

പിന്നെ ഇന്നുവരെ ഇവിടെ.

ല്സോത്തോ മറ്റൊരുലോകം. വിവാഹം, ഞങ്ങളുടെ മകൾ, ജീവിതം ഒരു കരക്കെത്തിപിടിക്കുന്ന തിരക്കിനിടയിൽ വീണ്ടും പഠനം, ഗവേഷണം. 

മരണം മുന്നിൽ കണ്ടനിമിഷങ്ങൾ ഇവിടെയുമുണ്ടായിരുന്നു, പലവട്ടം. 

അതെല്ലാം മാറ്റിവച്ചാൽ, പ്രധാനാധ്യാപകനായി ജോലിചെയ്തും, ഗവേഷണത്തിൽ മുഴുകിയും അധ്യാപർക്കായി capacity building വർക് ഷോപ്പുകൾ നടത്തിയും നാടുകൾ കറങ്ങിയും ജന്മനാടിനെ ആഘോഷിച്ചും വർഷങ്ങൾ കഴിഞ്ഞു, പിന്നെ കുഴഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാൽ ജോലി രാജി വച്ചു (2019). എങ്കിലും ഏറ്റെടുത്ത ചില പ്രൊജക്റ്റ്‌കൾ തുടരുന്നു. ഇതിനിടയിൽ ഏകമകൾ ഡോക്ടർ ആയി സൗത്ത് ആഫ്രിക്കയിൽ ജോലി തുടങ്ങി. ഭാര്യ, ഉമ ജോലി ചെയ്യുന്ന കോളേജ് കാമ്പസിൽ ഞങ്ങൾ താമസിക്കുന്നു. 

ഇപ്പോൾ ല്സോത്തോയുടെ തലസ്ഥാനനഗരിയായ മസേറുവിൽ താമസം. നാട്ടിൽ വരാൻ പ്ലാൻ ചെയ്തപ്പോഴേക്കും മഹാമാരി പടർന്നു. 

സന്ദർശിച്ചതിൽ ഇഷ്ടപ്പെട്ട നഗരങ്ങൾ കേയ്റോ, ലണ്ടൻ, കേപ്പ് ടൌൺ. ഇഷ്ടപ്പെട്ട ജനസമൂഹം, ബസോത്തോ. നിഷ്‌ക്കളങ്കരാണ് ഈ നാട്ടിലെ ജനങ്ങൾ. 


വായനയും എഴുത്തും 

-------------------------------------- 

ജീവിതത്തിൽ ആദ്യപകുതി ജന്മനാട്ടിലും രണ്ടാംപകുതി ആഫ്രിക്കയിലുമായി കഴിയുമ്പോൾ കടപ്പാട് രണ്ട് നാടുകളോടും സംസ്ക്കാരങ്ങളോടും ഒരുപോലെ. നെഞ്ചോടു ചേർക്കുന്ന അനുഭവങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും ലഭിച്ചു. സ്വത്വം തേടിയുള്ള യാത്രയിൽ ഗവേഷണം ചെയ്തതും അധ്യാപകരുടെ ഔദ്യോഗിക സ്വത്വം (professional identity) എന്ന വിഷയത്തെക്കുറിച്ച്. 

വായിച്ചവരിൽ നെഞ്ചോടു ചേർന്നുനിൽക്കുന്നത് ആമി, ഉറൂബ്, കാരൂർ, സുഗത, ബഷീർ, ദസ്തയ്വ്സ്‌കി, യൂഗോ, ടോൾസ്റ്റോയ്, ഗോർക്കി, തോപ്പിൽ ഭാസി, വയലാർ, പി തുടങ്ങിയവർ.


രണ്ടാം പാതിയിലെ ജീവിതത്തിൽ മലയാളവുമായും നാടുമായുള്ള ബന്ധം കുറഞ്ഞു. 

മഹാമാരി തുടങ്ങിയ 2020 ൽ ഗവേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കായി ട്രെയിനിങ് തുടങ്ങി. അപ്പോഴേക്കും ലോക്ഡൗൺ വന്നു. അങ്ങനെ എഴുത്തിൽ മുഴുകി. ഇവിടെയുള്ള പത്രങ്ങളിൽ എഴുതിത്തുടങ്ങിയത് വിദ്യാഭ്യാസത്തെക്കുറിച്ചും മഹാമാരിയെ തരണം ചെയ്തു വിദ്യാഭ്യാസം മുന്നോട്ടു നീങ്ങേണ്ടതെങ്ങനെയെന്നും.


അതിനിടയിൽ ഫേസ്ബുക്ക്‌ ൽ വന്നുതുടങ്ങി. യുവസാഹിത്യകാരന്മാരെ വായിച്ചുതുടങ്ങി. അതിലൂടെ ഭാഷയിലും എഴുതിതുടങ്ങി. കൃത്യമായി പറഞ്ഞാൽ, ഒരുവർഷം!

കുറേയേറെ കവിതകൾ, കഥകൾ ഓൺലൈൻ മാധ്യമങ്ങളിൽ വന്നു, ഒപ്പം കുറച്ചെണ്ണം അച്ചടിമാധ്യമത്തിലും. പലരുടെയും പ്രോത്സാഹനത്താൽ ഈ വർഷം മാർച്ചിൽ ആദ്യകവിതാസമാഹാരമായ പരാബോള, ഗ്രീൻ ബുക്സ് ഇറക്കി. ഉടനെതന്നെ കഥാസമാഹാരവും വരുന്നു.

ഞാൻ സംതൃപ്തനാണ്, ജീവിതത്തിലും, വിദ്യാഭ്യാസത്തിലും, എഴുത്തിലും. 


എന്റെ എഴുത്ത് എന്റെ ചിന്തയുടെ ഫലമാണ്. എഴുതിക്കഴിഞ്ഞാൽ ആർക്കും സ്വന്തമാക്കാം. ഇന്നും ഞാൻ യാത്രയിലാണ് സ്വത്വം തേടിയുള്ള ഈ യാത്രയിലൂടെ പലതും പഠിച്ചു. ഇനിയും ബാക്കിയാണ്. ബുദ്ധനും രാമനും ശങ്കരനും കൂടെയുണ്ട്. ഗാന്ധിയും മണ്ടേലയും മുൻപിലും. 

ഭാഷയിൽ എഴുതിത്തുടങ്ങിയത് എങ്ങനെയെന്നോ എന്തിനെന്നോ ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടില്ല, എന്നിട്ടും എഴുതുന്നു! ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാവ്യഥകളും ഞാനും അനുഭവിച്ചിട്ടുണ്ട്. 

ഏറ്റവും വലിയ ദുഃഖം അസ്തിത്വവുമായി (identity) ബന്ധപ്പെട്ടതെന്നു ഞാൻ കരുതുന്നു. Self-motivation ആണ് ഏറ്റവും വലിയ ശക്തിയെന്നും!


എഴുത്താണ് ഇപ്പോഴത്തെ എന്റെ സന്തോഷം. ഭാഷയുടെ കൂമ്പടഞ്ഞിട്ടില്ല, അടയുകയുമില്ല എന്നും ഞാനറിയുന്നു. നമ്മുടെ യുവസാഹിത്യകാരന്മാരിൽ നിന്നും എനിക്കേറെ പഠിക്കാനുണ്ട് . ഭാഷയിൽ എന്നും ഒരു വിദ്യാർഥിയാണു ഞാൻ.


ഡോ. അജയ് നാരായണൻ 

Maseru

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...