അവരവിടെയുണ്ടാകും...
അന്നെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു
വൈകുന്നേരങ്ങളിൽ
മുക്കിലെ തട്ടുകടയിലെ
ചുക്കുകാപ്പി സ്വപ്നം ചേർത്ത്
ആറ്റിയാറ്റിക്കുടിക്കും
ഉള്ളിവടയും ചിലപ്പോൾ വാങ്ങും
ആദ്യത്തെ കടിയിൽ തന്നെ
നാവറിയുന്ന മുളകിനും ഉള്ളിലെ നോവിനും
പേരില്ലാത്ത വിഹ്വലതകൾക്കും
ഒരേ എരിവായിരുന്നു.
പിന്നെ ആളൊഴിഞ്ഞ കടത്തിണ്ണയിൽ
മങ്ങിയ തെരുവിളക്കിന്റെ
വെളിച്ചത്തിൽ
കഥയോലക്കെട്ടഴിക്കും.
എന്റെ അനുഭവങ്ങൾ, കാമനകൾ
അവരുടേതുമായിരുന്നു.
ഞാൻ ചിരിച്ചാൽ പ്രപഞ്ചമാകെ
കുലുങ്ങും വിധം അവരും ചിരിക്കും
പൊട്ടിപ്പൊട്ടിച്ചിരിക്കും
അതുകേട്ടു ഞെട്ടണ
സങ്കടക്കിടാങ്ങൾ
കരിങ്കൽച്ചീളുകളായ്
തകർന്നടിയും, മണ്ണിൽ, മനസ്സിൽ!
ഞാൻ പൂനിലാവായാൽ
അവർ ആകാശഗംഗയാകും
പ്രപഞ്ചമാകെപ്പടരുന്ന
നിറവെണ്മയിൽ ഞാനലിയും
അതിലൂറുന്ന തേൻകിനാവിൽ
പതഞ്ഞൊഴുകുന്ന
സൗഹൃദത്തിനു
അമൃതിനേക്കാൾ മധുരം
ഇളംക്കള്ളിനെക്കാൾ ലഹരി.
എന്റെ നെഞ്ചിലെ
വിദ്വേഷം ഇടിവെട്ടുമ്പോൾ
എന്റെ ദന്തക്ഷതങ്ങളിൽ
അക്ഷരങ്ങൾ ഞെരിഞ്ഞരയുമ്പോൾ
എന്റെ കണ്ണിലെ ഉറവപൊട്ടി
അടരുന്ന ചിതറുന്ന
അസ്വസ്ഥതകളുടെ പരാഗരേണുക്കളെ
കോരിയെടുത്തവർ
കാറ്റിലൊഴുക്കും
കടലിലുരുക്കും
ചക്രവാളത്തിന്റെയങ്ങേക്കരയിൽ
കത്തുന്ന ഒറ്റവിളക്കിൽ
നിന്നുമൊരു കണമെടുത്തു
ചിതയൊരുക്കും
അതിലെല്ലാമൊടുങ്ങും വരെ
തീയണയും വരെ
കാലങ്കോഴി കൂകി ഇണയെയുണർത്തും വരെ എനിക്ക്
കാവൽ നിൽക്കും
“ആഹാ ഊഹൂ” എന്നു മറുകൂവലാൽ
കാലനെ തച്ചോടിക്കും
ഇണക്കോഴി
ഇണങ്ങാത്ത കാലൻ കോഴി,
അന്നേരം കൂടണയാൻ നേരമാകും
ഞങ്ങൾക്കും.
അന്ന് അവരങ്ങനെയായിരുന്നു
എന്റെ ചങ്ങാതിമാർ
ചങ്കാതികൾ.
ഞാനോ...
ഇന്നും
ചക്രവാളത്തിന്റെയങ്ങേക്കരയിലേക്കു
കാറ്റിന്റെ പിറകെ
കടലിന്റെ പിറകെ
ഒരു മൗനവേതാളമായ്
കൂടിയിരിക്കുന്നു
ഉത്തരം വേണ്ടാത്തതിനാൽ
ചോദ്യമില്ലാത്ത വേതാളം.
അവിടെ അവരുണ്ടാകും
എന്റെ ബാല്യകാല ചങ്ങാതികൾ
അവർക്കിടയിലത്രേ
ഞാൻ ഇട്ടേച്ചു പോന്നത്...
എന്റെ ചങ്ക്.