ഹലോ, നീയാണോ...
പറയൂ, ഞാനാണ്
അവിടെയെന്താ വിശേഷം?
ഓ, കോറോണയല്ലേ, പണിപാളി
എന്റെ പണി പോയി,
ഇനി വേറെയെന്തെങ്കിലും...
അവിടെയോ?
ഇവിടെ ഞാൻ അകത്താ...
വീട്ടിനകത്തൊരു കൂട്ടിൽ
ഈരേഴു പതിനാലു നാൾ
കൊണ്ടു തീർക്കണം ബന്ധനം,
എനിക്കു പണികിട്ടീ!
നീയെങ്ങിനെ...?
കുഴപ്പമില്ല, വേറെന്താ നാട്ടിലെ വിശേഷം,
മഴയുണ്ടോ, കാവിലെ
തിരുവാതിര വേല തുടങ്ങിയോ?
അത്തം തെളിഞ്ഞെന്നാരോ പറഞ്ഞല്ലോ
അന്നേരം തിരുവാതിര കുതിരും അല്ലേ?
ഞാനിപ്പോൾ പുകഞ്ഞ മഴയിൽ
കുതിർന്ന കിളിയെപ്പോലെ
എന്റെ കിളി പോയപോലെ
നെഞ്ചിലെ ഞാറ്റിലക്കിളി
കൂട്ടില്ലാക്കിളി
തേങ്ങുന്നുണ്ട്
എന്തുചെയ്യാൻ
കതകടഞ്ഞ കൂട്ടിലിനി എത്ര നാളോ...
വേലകളി തീരും മുൻപേ
ഞാനെത്തും
ജീവനൊടുണ്ടെങ്കിൽ കാണാമെടോ
നീയില്ലെങ്കിലും നമ്മുടെ
ആതിര ഞാറ്റുവേലയുണ്ടാകുമല്ലോ
എന്റെ മണ്ണും മനസ്സും അവിടെയല്ലോ
വച്ചോളൂ, എനിക്ക് തിരക്കുണ്ട്
ആകട്ടെ, നിന്റെ ഞാറ്റിലാക്കിളിയോട്
എന്റെ സ്നേഹം പറയണേ
ഇനിയും വിളിക്കണേ, നാളെ...
No comments:
Post a Comment