ഒരു ഉറക്കുപ്പാട്ട്
---------------------
അത്തം പിറന്നല്ലോ ഓണമടുത്തല്ലോ
പൂനുള്ളാൻ പോണില്ലേ കൊച്ചുതുമ്പി
പൂക്കളം തീർക്കേണം പൂക്കളിറുക്കേണം
വേലിയിറമ്പിൽ പൂകൈതയുണ്ടേ
കൂട്ടരെല്ലാവരും പൂ നുള്ളാൻ പോയല്ലോ
വീട്ടിലെന്നമ്മയോ വന്നീല്ലല്ലോ...
പയ്യാരംചൊല്ലണ പയ്യേ കരയൊല്ലേ
കയ്യിലുറങ്ങുമെൻ കുഞ്ഞുണരും
പക്കത്തെ കോലോത്തെ തെക്കിനിക്കോലായിൽ
അമ്മയ്‌ക്കെടുപ്പത് വേലയുണ്ടേ.
നേരം വെളുപ്പിനെ പോയതല്ലേയമ്മ
വയ്യിട്ടു പോരുമ്പം കഞ്ഞിയുണ്ടേ...
കോലോത്തെത്തമ്പ്രാന്റെ ആറ്റുനോറ്റുണ്ടായോ-
രുണ്ണിക്കിടാവിനു കാതുകുത്ത്
പൊന്നോണനാളിലെ സദ്യയ്ക്ക് മുന്പത്രെ
മാലോകരൊക്കെയും കൂടണൊണ്ടേ.
ഞാനുമെന്റച്ഛനും കാണുവാൻ പോണൊണ്ടേ
അമ്മയ്ക്കെടുപ്പതു വേല കാണും.
കുഞ്ഞിനേം കൊണ്ടോവും, അമ്മയെത്താറായി
രാരീരം രാരീരം മോനുറങ്ങൂ...
ഉത്രാടനാളിലേ അച്ഛനിങ്ങേത്തൂലോ
വേലയെങ്ങാണ്ടൊരു നാട്ടിലല്ലേ
അച്ഛൻ വരുന്നേരം കുട്ടനുടുക്കുവാൻ
പട്ടുകുപ്പായവും കൊണ്ടുവരും
അമ്മയ്ക്കും ചേച്ചിക്കും കോടിമണക്കണ
ചോന്നു തുടുക്കും റവുക്കയാണെ...
അന്തിമയങ്ങണ് അമ്മയെ കണ്ടില്ലാ
ഇന്നെന്തേ വൈകണ് വീടണയാൻ!
പൂക്കൾ പറിച്ചോണ്ട് കൂട്ടുകാർ പോയല്ലോ
അത്തപ്പൂവില്ലേലും സാരമില്ല
പയ്യിന്നിതേ വരെ കാടി കാട്ടീട്ടില്ല
കുഞ്ഞിക്കിടാവുംക്കരയുന്നല്ലോ...
അമ്മയെക്കണ്ടില്ലാ ഇങ്കുക്കുറുക്കീല്ലാ
കുഞ്ഞയ്യോ തേങ്ങിക്കരയുന്നമ്മേ...
മാനത്തു തിങ്കളുദിച്ചല്ലോ മാമന്റെ
പൂച്ചിരി കണ്ടില്ലേ കുഞ്ഞുവാവേ
അമ്മയെത്താറായി, പാപ്പം കഴിക്കാലോ
പൊന്നുണ്ണിക്കുട്ടനുറങ്ങി കൊൾക
രാരീരം രാരീരം അമ്മയെത്താറായി
കുഞ്ഞുറങ്ങോമനെ രാരീരാരോ...
No comments:
Post a Comment