Wednesday, August 26, 2020

അവധൂതൻ


ഒരു അവധൂതനെ പോലെ അവൻ ഇന്ന്  പ്രഭാതത്തിൽ കടന്നു വന്നു. സൂര്യ കിരണങ്ങളാൽ അവന്റെ ഇരുണ്ട മുഖം വിളറിയിരുന്നു.  വന്നപാടെ അടുത്തുള്ള കസേര ശബ്ദത്തോടെ വലിച്ചിട്ടിരുന്നു.  പിന്നെ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി.

ഒരാലസ്യത്തിൽ നിന്നും ഞാൻ മെല്ലെ ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ.  

എഴുന്നേറ്റു, ഒന്നു മുഖം കഴുകി, ഇലക്ട്രിക് കെറ്റിലിൽ വെള്ളം തിളപ്പിക്കാൻ വച്ചു. രണ്ടു കപ്പിൽ കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ടു, തിളച്ച വെള്ളം ചേർത്തിളക്കി. ആവി പറക്കുന്ന ഒരു കപ്പ് അവനു കൊടുത്തു. അവൻ കാപ്പി ഊതിക്കുടിക്കുന്നത് കൗതുകത്തോടെ നോക്കി, ഞാനും കാപ്പി കുടിക്കാൻ തുടങ്ങി. ഞങ്ങൾക്കിടയിലെ ആവി മെല്ലെ അലിഞ്ഞില്ലാതായി.

പതുക്കെ അവന്റെ മുഖത്തെ വിളർച്ച മാറി. കണ്ണിൽ ഉന്‍മാദത്തിന്‍റെ തിരയിളക്കം കണ്ടുവോ? 

“പറയൂ ഹരി, എന്താണ് കാര്യം?”

അവന്റെ കണ്ണിലെ തീനാളം കെട്ടുപോയോ? ഞാൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. 

ഞാനാകെ അസ്വസ്ഥനായി. ആകെ തിരക്കുള്ള ദിവസമാണ്,  ആഡിറ്റിംഗിന് ആള് വരും, അക്കൗണ്ട് നോക്കുന്ന കുട്ടി ഇന്നവധിയാണ്, ഭർത്താവിന്റെ അച്ഛൻ ആശുപത്രിയിൽ ആണത്രേ.

വൈകിട്ട് നേരത്തെ ഇറങ്ങിയാലേ ട്രെയിൻ കിട്ടൂ, വീട്ടിൽ അമ്മ കാത്തു നിൽക്കും,  ഉറങ്ങാതെ.  നാളെ അമ്മയെയും കൂട്ടി ഗുരുവായൂരു പോണം. ഏറെനാളായുള്ള അമ്മയുടെ ആഗ്രഹമാണ്. ഇവനെ ഒഴിവാക്കുവാൻ എന്താണ് മാർഗം? 

ഹരിയെ നോക്കി, അവൻ വീണ്ടും അസ്വസ്ഥനായി തുടങ്ങി. വന്നകാര്യം പറയൂ ഹരി...

എന്റെ സ്വരത്തിലെ തിടുക്കം അറിഞ്ഞാവാം അവൻ പിറുപിറുത്തു, അവ്യക്തമായി. കാറ്റിൽ ഉലയുന്ന നാളത്തിൽ നിന്നും തെളിയുന്ന മങ്ങിയ  പ്രകാശം പോലെ, വിതുമ്പി,  വിളറിയ സ്വരം ദൂരെ നിന്നുമാണോ ഞാൻ കേൾക്കുന്നത്? 

“നിനക്കറിയാമല്ലോ,  നീയല്ലാതെയാരും എനിക്കില്ല,  കേൾക്കാൻ. ഇന്ന് രാവിലേ ഭാമ  വന്നിരുന്നു, ഏതോ യാത്ര പോകുന്നുവത്രേ... കൈ പിടിച്ച് അവളുടെ കുഞ്ഞും. നമ്മുടെ കുഞ്ഞ്. കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ആ കുഞ്ഞിന് എന്നാണ് നിന്റെ ഛായ വന്നത്? അവൾ ആരെയാണ് ശിക്ഷിക്കുന്നത്, എന്നെയോ അതോ നിന്നെയോ?”

ഞാനാകെ വിയർത്തു, മുഖം വിളറി. പഴയ സ്വാർത്ഥത ഫണം വിടർത്തി ആടി. അതോ ഭീരുത്വമോ? 

ഭാമയെ കുറിച്ചോർത്തപ്പോൾ മനസ്സ് പിടഞ്ഞു. ഓർമ്മയിൽ ഒരു നിശാഗന്ധി തേങ്ങി വിരിയുന്നുവോ? 

എന്റെ കളിക്കൂട്ടുകാർ,  ഹരിയും ഭാമയും. എവിടെയാണ് കണക്കുകൾ തെറ്റിയത്?  ആരുടെ സ്വപ്നത്തിലാണ് വിധി കറുത്ത ചായം പുരട്ടിയത്? ആർക്കാണ് പിഴച്ചത്, എനിക്കോ ഹരിക്കോ അതോ അവൾക്കോ? 

ഹരിയുമായുള്ള എന്റെ ബന്ധം ഉലയുമെന്നായപ്പോൾ അവളാണ് വഴിമാറി തന്നത്.

അവൾ ഒരു തടസ്സമാവരുത്, ഹരി പാവമാണ്. അവനു താൻ മാത്രമേയുള്ളു എന്ന് പറഞ്ഞ് അവൾ പോയി, ഒരു പുഴ ഒഴുകി തീർന്നത് പോലെ, ഒരിക്കലും തിരിഞ്ഞു നോക്കാതെ, ഓർക്കാതെ.

ഞാനായിരുന്നു സ്വാർത്ഥൻ. അവരൊരുമിക്കുന്നത് കാണാൻ സാധ്യമല്ലായിരുന്നു. ഭാമ അറിഞ്ഞു സത്യം, ഹരിയും. അവളുടെ സ്വപ്നങ്ങൾക്ക് ഞാൻ തടസ്സമെന്നറിഞ്ഞിട്ടും അവളെന്നെ വെറുത്തില്ല. ഹരിയും പറഞ്ഞില്ല എന്നോട്, അവളെ മറക്കാൻ. പറഞ്ഞിരുന്നുവെങ്കിലോ...?  ആവോ.

ഞങ്ങളെ വിട്ട് അവൾ പോയി, പറഞ്ഞു തീർന്ന ഒരു കഥ പോലെ.

അതോടെ ഹരി ആകെ മാറി. അധികം സംസാരിക്കാതായി. വല്ലപ്പോഴും കാണാൻ വരും, മിണ്ടാതെ കുറച്ചു നേരം കൂടെയിരിക്കും. ഒന്നു നോക്കി, എന്റെ കൈ ഒന്നുതൊടും, ചിലപ്പോൾ ഒന്നു ഞെരിക്കും. ഒരു നിമിഷം നിൽക്കും, പിന്നെ ഒന്നും പറയാതെ നടക്കും, ഒരു കുളിർകാറ്റ് ഒഴുകിവന്നു മറഞ്ഞത് പോലെ. 

ഞാനോ? എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശം കൂടി വന്നു. കൊടുംകാറ്റ് പോലെ അലഞ്ഞു, പലതും തല്ലിത്തകർത്തു, വെട്ടിപ്പിടിച്ചു. തളർന്നു വീണു,  അഭയം തേടി, ഒടുവിൽ എല്ലാം മടുത്തു ഒളിച്ചോടി. പിന്നെപ്പോഴോ വീണ്ടും തുടങ്ങി. പോയതൊന്നും തിരികെ കിട്ടിയില്ല.

ഭാമയെ ഒരിക്കലും കണ്ടില്ല, ശ്രമിച്ചില്ല എന്നതാണ് സത്യം.

ഹരി പക്ഷെ ഒരു നിഴലുപോലെ കൂടി. ജീവന്റെ നിഴൽ. നാട്ടിലായിരുന്നപ്പോൾ എന്നും വൈകിട്ട് കാണും. പറയാൻ ഒന്നുമില്ല, എങ്കിലും കൂടെയുണ്ടാകും. വെറുതെയിരിക്കും, അമ്മ കൊടുത്ത കാപ്പി കുടിച്ചു കഴിഞ്ഞാൽ യാത്രയാകും. അമ്മ ഇടയ്ക്ക് ചോദിക്കും,  “എന്ത് വേഷമാ ഹരി, നിന്റെ കോലം കണ്ടില്ലേ. താടിയൊക്കെ വടിച്ചൂടെ നിനക്ക്”. ഹരി ഒന്നും പറയാതെ വെറുതെ ചിരിക്കും.

‘പിള്ളേരുടെ ഒരു കാര്യം’ എന്നെല്ലാം പിറുപിറുത്തു അവർ അടുക്കളയിലേക്ക് പോകുമ്പോഴേക്കും ഹരി യാത്രയാകും. 

പുതിയ മാസ്മര ലോകത്തേക്ക് താൻ പോയപ്പോൾ കുറച്ചു നാൾ പിറകെ വന്നു, പരാതിയില്ലാതെ, പരിഭവമില്ലാതെ. മെല്ലെമെല്ലെ അവൻ സ്വയം പിൻവാങ്ങി, ഒരു വാത്മീകത്തിൽ ഒതുങ്ങി.

നാട്ടിൽ വന്നാൽ കാണും. കുറച്ചു നാൾ പക്ഷെ കണ്ടില്ല, പിന്നീടറിഞ്ഞു ഒരു ദീർഘയാത്ര ആയിരുന്നു. എന്നോട് പറഞ്ഞില്ല, എന്തോ... 

ഭാമ നാട്ടിൽ വന്നതും അറിഞ്ഞു. അമ്മയാണ് പറഞ്ഞത്. മൂളിക്കേട്ടു, വെറുതെ.

യാത്ര കഴിഞ്ഞൊരു നാൾ, ഹരി വന്നു കണ്ടു, പട്ടണത്തിലെ ലോഡ്ജിൽ. പിന്നെ അതൊരു ശീലമായി. വല്ലപ്പോഴും വരും, ഒരു രാത്രി തങ്ങും. ഒന്നും പറയാനുണ്ടാവില്ല. എന്ത് പറയാൻ, പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തു ഭാമ പോയി. അതോടെ ഹരി മൗനിയായി. അവന്റെ  പേക്കോലം ഇതാ വീണ്ടും  മുന്നിൽ.

കാപ്പി കുടിച്ചു കഴിഞ്ഞല്ലോ.

“ഹരി കുളിക്കുന്നുണ്ടോ”.

അവൻ എന്നെ തറച്ചു നോക്കി, പിന്നെ പരുഷമായി പറഞ്ഞു. 

“ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല, അല്ലേ? ഭാമ വന്നു, എന്നെ കാണാൻ. ഞാൻ യാത്ര ചോദിക്കാൻ വന്നതാണ്. പോകുന്നു, അവളുടെ പിറകെ. എനിക്ക് പോയേ തീരൂ. ഇത്രയും നാൾ നിന്റെ നിഴലായി, ഇനി അവളുടെ നിഴലാകട്ടെ... “ 

എനിക്കൊന്നും മനസ്സിലായില്ല. കൗതുകത്തോടെ ഞാൻ ഹരിയെ നോക്കി.

“എന്റെ ഹരി, എനിക്കൊന്നും മനസ്സിലാകുന്നില്ല”.

അവന്റെ കണ്ണുകളിലെന്തേ ഒരു നിറമാറ്റം?  

“നിനക്കു മനസ്സിലാകില്ല, ഒരിക്കലും. യാത്ര, ചങ്ങാതി, ഇനി ഒരു വരവില്ല, തിരികെ”, ഹരി ഒരു മാത്ര നിർത്തി,  പറഞ്ഞു തീരാത്ത കഥ  പോലെ. പോകാൻ എഴുന്നേറ്റു. എന്തോ, മുഖം തിരിച്ചെന്നെ നോക്കി,  ഒരു നിമിഷം. അടുത്ത് വന്ന്  എന്റെ കൈകൾ കൂട്ടിപ്പിടിച്ചു, കണ്ണുകളിൽ ഉറ്റുനോക്കി ഒരായിരം കഥകൾ പറഞ്ഞു തുടങ്ങി.

 “യാത്ര പറയാൻ വന്നതാ”. അവൻ വല്ലാതെ ചിരിച്ചു. ആദ്യമായി ഒരു പേടി തോന്നി. മനസ്സ് പിടഞ്ഞു.

പിന്നെ,  പതുക്കെ അവൻ എന്നെ തോളിൽ കൈചേർത്ത്  കെട്ടിപ്പിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.

“ഹരീ...” ഞാൻ വിതുമ്പി. കഥയുടെ ബാക്കി ചെവിയിലോതുംവണ്ണം അവൻ  മുഖം അടുപ്പിച്ചു. എന്റെ ഞരമ്പിലൂടെ അവന്റെ രക്തം കിനിഞ്ഞൊഴുകി.

അവന്റെ ഉന്മാദം എന്റെ സിരകളിലേക്കും പടർന്നു. മേലാകെ ശവംനാറിപ്പൂക്കളുടെ വിത്തുകൾ വാരി വിതറിയോ?  എവിടെ ഹരി. മറഞ്ഞുവോ വാതിൽപ്പഴുതിലൂടെ... അവൻ,  അവധൂതൻ കാറ്റായി മറഞ്ഞു. എന്റെ ചങ്ങാതി, ഭാമയുടെ കാമുകൻ,  ഞങ്ങളുടെ ഹരി.

ഞാൻ ആലസ്യത്തിലാണ്ടു,  നീണ്ടുനിവർന്ന് കിടന്നു കട്ടിലിൽ. ഒരു ചെറു പുഞ്ചിരി നെഞ്ചിൽ നിന്നും തുളുമ്പി ഒഴുകി. ഉറക്കം, വല്ലാത്ത ഉറക്കം. ഹരിയും ഭാമയും ചിരിക്കുന്നു, അവിടെ നിന്ന്,  ഒരു മായാനഗരിയിൽ, ദ്വാരകയിൽ! എന്നെ വിളിച്ചുവോ? ഞാനും വരുന്നു.

ശവംനാറി പൂക്കൾ മേലാകെ വിരിഞ്ഞു, വീണ്ടുംവീണ്ടും വിരിഞ്ഞു തുടങ്ങി.

എന്റെ ഭാമാ, എന്റെ ഹരി, ഞാൻ... 

ഉറക്കം.

പിറ്റേ ദിവസം കണ്ട ഒരു വാർത്തയുടെ അടിക്കുറിപ്പ് ഇതായിരുന്നു: 

ശ്രദ്ധിക്കുക, ആത്മഹത്യ എല്ലാറ്റിനും ഒരു പരിഹാരമാണ്. 


Friday, August 21, 2020

ചിറക്

 

എന്റെ ചിന്തകൾക്ക് 

പ്രായം ഇരുപത്തിയൊന്ന് 

(ശരീരത്തിന് ഭാരം അതിലും കൂടും)

കിനാവുകൾ എന്റെയുറക്കം 

കെടുത്തിത്തുടങ്ങിയിരിക്കുന്നു 

ഇരുട്ടിന്‍റെ കാൻവാസിൽ 

ഞാൻ നിറമുള്ള 

ചിത്രങ്ങൾ കോറിക്കൊണ്ടേയിരുന്നു

എന്തോ  

ഇരുട്ടിനെന്നെ ഇഷ്ടമായി!


എന്റെ ചിന്തകൾക്കിപ്പോൾ 

പറക്കാനാണ്‌  മോഹം, 

സ്വപ്നത്തിലും ഞാൻ കണ്ടത് 

രണ്ട് ചിറകുകളായിരുന്നല്ലോ,  പക്ഷെ  

ഇനിയും ചിറകു മുളയ്ക്കില്ലെന്നവർ 

അടക്കിയ ചിരിയോടെ പറഞ്ഞു 

കൺസൾട്ടിങ് ഫീ വാങ്ങിയ ശേഷം 

മരുന്നിന് കുറിപ്പടിയും തന്നു, 

‘രാത്രി, ഭക്ഷണത്തിനു ശേഷം, 

സ്വപ്നം കാണുന്നതിന് മുമ്പേ,  ഓരോന്ന്’.


മരുന്ന് ഫലിച്ചു

എനിക്കിപ്പോൾ 

പത്തുനിലയുള്ള കെട്ടിടത്തിന് 

മുകളിൽ നിന്നുവരെ 

താഴേക്ക് പറക്കാൻ കഴിയും 

ഭൂമിയുടെ ആത്മാവിലേക്ക്

ആഴത്തിലേക്ക്...!


അവസ്ഥാന്തരങ്ങൾ

 അവസ്ഥാന്തരങ്ങൾ 


Note: കുറുംകവിതയിൽ തുടങ്ങുന്ന എന്റെ കവിതയുടെ  അവസ്ഥാന്തരങ്ങൾ. ഉന്മാദാവസ്ഥയിലൂടെ അനന്തമായി ഒഴുകുന്നു.

ഒരു പരീക്ഷണം. 


1. വളർച്ച 

ചിതറിത്തെറിച്ച ഹൃദയത്തിനു 

പകരമൊരു സ്വപ്നം 

അവർ തുന്നിത്തന്നു 

ഇപ്പോൾ നവയൗവനത്താൽ 

നാൾതോറും വളരുന്ന അവസ്ഥയെനിക്ക്!


2. പാഠം 

വഴിവക്കിൽ കളഞ്ഞുപോയ 

അക്ഷരങ്ങൾ എന്നെത്തേടി വന്നു 

ഓരോന്നും പെറുക്കിയെടുത്തു 

ഞാനിപ്പോൾ സ്വപ്നം കൊരുക്കുന്നു


3. മത്സരം 

മാതാപിതാഗുരു ദൈവം...

ഈ നിര തെറ്റി 

ദൈവം എപ്പോഴും ഇടിച്ചു കേറി 

മുൻപിൽ വന്നെന്നെ നോക്കി 

നിൽക്കുന്നു സാകൂതം, ഞാനും!


4. നിരാസം 

മാതാ പിതാ ഗുരു ദൈവം 

നിരയിലെ മൂന്നു പേരെ ഞാൻ വിട്ടു 

നാലാമൻ എന്നെയും 

ഞാനിപ്പോൾ അരൂപി!


5. മോക്ഷം 


ഒന്നായ നിന്നെ രണ്ടെന്നും 

മൂന്നെന്നും നാലെന്നും കണ്ട് 

എണ്ണം തെറ്റി 

ഒടുവിൽ ഒന്നിലൊതുക്കി 

ഞാനുമൊടുങ്ങി.


ജീർണവസ്ത്രങ്ങൾ


മരണം സംഭവിക്കുന്നില്ല 

പഴയതുപേക്ഷിച്ചു പുതുവസ്ത്രം 

ധരിക്കുന്നേയുള്ളൂ.

ദ്വാപരയുഗത്തിൽ 

ഗുരുസാന്ദീപനി 

സുദാമന് പറഞ്ഞുകൊടുത്ത 

ജീവന മന്ത്രമാണ്, 

“കരുതൽ വേണം, 

പുതുവസ്ത്രങ്ങൾ 

യാചിച്ചാൽ കിട്ടുന്നതല്ല”...


പാണരെ,  നമുക്കിനിയും പാടിനടക്കാം

വഞ്ചിപ്പാട്ടിന്റെയീണത്തിൽ, 

ഒടുക്കമെങ്ങാനും 

പുതുവസ്ത്രം ദാനമായ് കിട്ടിയാലോ... 

കവി നടന്നുപാടും

യാചകൻ ഇരുന്നും പാടും 

പട്ടുടുപ്പ് കിട്ടിയിലായി!


മുഷിഞ്ഞതും ജീർണ്ണിച്ചതും മാറ്റി 

പട്ടുവസ്ത്രം ധരിച്ച 

സുമുഖരെ നിങ്ങൾ കണ്ടിട്ടുണ്ടോ...

കോടിയുടുത്തു കിടക്കുമ്പോൾ 

എന്തുചന്തമാണീ യുവാക്കളെ കാണാൻ!


അതുകൊണ്ടു തന്നെ 

ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിക്കാൻ 

എനിക്ക് സാധ്യമായിരുന്നില്ല 

സാന്ദീപനിയുടെ ശാപം...!


കോടി മണക്കണ തുണി 

ഒരാവരണമാണ്

ജീർണ വസ്ത്രങ്ങൾ 

അഴിച്ചുമാറ്റാനുള്ള ത്വരയുടെ, 

ഇരയുടെ 

ആവരണം...


അതിന് അതിജീവനത്തിന്റെ 

രൂക്ഷഗന്ധമുണ്ട്

ചിലർ അലറിവിളിച്ചു കരഞ്ഞു.


പുതിയ വസ്ത്രങ്ങൾക്ക് 

പുതിയ ബ്രാൻഡുകൾ 

അവതരിച്ച നിമിഷം 

സുന്ദരന്മാർ അതുടുത്തു 

ചമഞ്ഞുകിടന്നു 

ആലസ്യത്തോടെ കണ്ണടച്ചു.

ദേഹംവിട്ട ദേഹികൾ 

വസ്ത്രം വേണ്ടാപക്ഷികളുടെ 

ചിറകുകളായ്...


പഴയതും പുതിയതും പിച്ചിച്ചീന്തി 

സുന്ദരികൾ പക്ഷെ, നഗ്നതയെ വരിച്ചു.

അവർക്ക് ഒരു വസ്ത്രത്തിലും 

വിശ്വാസമില്ലാതായല്ലോ...

ദേഹിയെ കഴുക്കോലിൽ തൂക്കിയിട്ട് 

അവരും കിടന്നു 

തെളിയാതെ,  വിരിയാതെ 

വാടിക്കരിഞ്ഞ മൊട്ടുകളായി 

അമ്മയുടെ ചതഞ്ഞ മാറിൽ 

തലചായ്ച്ചു കിടന്നു.

അമ്മ ചുരന്നു 

രക്തനിറമുള്ള പാല്...


എവിടെയാണ് ശാസ്ത്രം പിഴച്ചത്, 

എന്തിനാണ് നിർവ്വചനങ്ങൾ 

പുനരാവിഷ്‌ക്കരിക്കപ്പെട്ടത്, 

എങ്ങനെയാണെനിക്ക് 

കുചേലനെന്ന പേരുവീണത്? 

സുദാമന്റെ ഉത്തരമില്ലാചോദ്യങ്ങളാൽ 

പൊറുതിമുട്ടി 

നനഞ്ഞവസ്ത്രം പോലെ 

വേതാളം സമസ്യയുടെ മരക്കമ്പിൽ 

ഞാന്നു കിടന്നു...


എന്റെ പാഴ്‌വസ്‌ത്രത്തിലാണ് 

ഞാനിപ്പോഴും കിടക്കുന്നതും  ഉറങ്ങുന്നതും

തൂങ്ങിയാടുന്നതും.


എനിക്കുള്ള കോടിമുണ്ടുമായ്

വരുന്നൊരു തോഴനെ 

പ്രിയ മാനസചോരനെ 

എന്റെ (മാത്രം) കണ്ണനെ 

ഞാനിന്നും കാത്തിരിക്കുന്നു, 

സാന്ദീപനിയെ ശപിച്ചു കൊണ്ട്...!



അടിക്കുറിപ്പ്: എന്നെ എന്നും സ്വാധീനിച്ച ഒരു പുരാണകഥാപാത്രമാണ് ശ്രീകൃഷ്ണൻ, എല്ലാവരുടെയും കണ്ണൻ! ഗീത ചൊല്ലിയോൻ, യാദവ നായകൻ. ഓർത്താൽ,  ഗുരു സന്ദീപനിയുടെ സ്വാധീനം കൃഷ്ണനിൽ കാണില്ലേ? 

ഈയൊരു ചിന്തയിൽ നിന്നും ഒരു satire രീതിയിൽ കഥയെഴുതി, പിന്നെ കവിതയും. എന്റെ സമസ്യ ഇതാണ്, കുചേലൻ പഠിച്ചതും ഇതേ ഗുരുവിന്റെ കീഴിൽ,  കണ്ണന്റെ കൂടെ... എന്നിട്ടും... ഉച്ചനീചത്വങ്ങളുടെ ഒരു നേർക്കാഴ്ച എന്നെ വിമ്മിഷ്ടനാക്കുന്നു.

നമ്മുടെ കുട്ടികൾ ഇതിന്റെയെല്ലാം ഇരകളാണോ... ? 

ഞാൻ അസ്വസ്ഥനാണ്.


പുഴ 20 ഓഗസ്റ്റ് 2020










പള്ളിക്കൂടം

 

വീട്ടിൽ നിന്നും 

ഞാൻ പഠിക്കുന്ന 

പള്ളിക്കൂടത്തിലേക്കുള്ള ദൂരം 

ഒരു പാഠമായിരുന്നു 


കൂടെ ജോർജുക്കുട്ടിയുണ്ട് 

ചേരയെപ്പോലെ 

മഞ്ഞച്ച ഇടവഴി താണ്ടി,

കുതിർന്നു വിടർന്ന 

തോട് ചാടി

വാസൂന്റെ പറമ്പില് കൂടിനിക്കണ

വാഴക്കിളികളെ 

നോക്കിക്കണ്ണിറുക്കി 

ആരെയോ പ്രാകുന്ന കാളിത്തള്ള 

അറിയാതെ 

വേലിയിറമ്പിലെ കൊടുവേലി 

വകഞ്ഞുമാറ്റി

ഈണത്തിൽ സോമനെ 

കൂവി വിളിക്കും

മറുകൂവായ് അവനും സൂര്യനും 

തെങ്ങിൻപൂക്കുല പോലെ 

തെളിയും.  


പുൽച്ചാടികളായ് തുള്ളിത്തുള്ളി 

ഒരു  പോക്കാണ് പിന്നെ

മൂന്നാളും കൂടി.


തലേന്ന് കണ്ട 

പൂതത്തെ തൊട്ടു 

ദാമോദരൻമാഷ്‌ടെ 

ഹീറോസൈക്കിളു  വരെ 

ചെന്നു നിക്കും കിഞ്ചനവർത്താനം. 


പോണ വഴിയൊരു കേറ്റമുണ്ട് 

വല്ലാത്ത കേറ്റം

സ്വർഗംപോലും കാണാം

ഓടിക്കേറണം!


സ്വർഗത്തിൽ 

ആദ്യമെത്തിയോന്റെ 

പുസ്തകങ്ങൾ 

അവസാനമെത്തിയോന്റെ 

തലയിൽ 

വച്ചുകൊടുക്കും രണ്ടാമൻ!


ഗമയിൽ കയ്യുംവീശി 

ഒരു രാജാവായി 

സോമൻ പലപ്പോഴും 

നടന്നു പോകുമ്പോൾ 

തലയിലെ ഭാരത്തെക്കാൾ 

കുശുമ്പിനായിരുന്നു 

ഭാരം കൂടുതൽ!

അന്നേ പഠിച്ചു  

ഭാരം അളക്കാൻ!


ഒന്നാം മണിയടിച്ചാൽ 

കൂട്ടയോട്ടമാണ്

ആദ്യമെത്താനല്ല 

ഒന്നാംസാറിന്റെ ചൂരൽ 

വാതുക്കൽ കാണും 

അവസാനം വരുന്നവനെ ചൂണ്ടി 

ചൂരൽ അലറും

കീചകൻ!


അലറുന്ന ചൂരലിനെ നോക്കി 

തോരാമഴ പെയ്യും 

താഴേക്ക്

ആഴങ്ങളിലേക്ക് ഒഴുകും 

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ 

പഠിച്ചത് അങ്ങനെയാണ്!


സ്‌കൂള് വിട്ടു വരണവഴി 

അന്നത്തെ പാഠങ്ങളുടെ 

കണക്കെടുപ്പ് നടത്തും

ജോര്ജുകുട്ടിയും സോമനും.

വേറെ ചില തെമ്മാടികളും

കൂടെയുണ്ടാകും

ഓരായിരം  കഥകളോടെ.


അവരു പറയണ പയ്യാരം 

കേൾക്കാനും രസമാണ് 

ഓരോ കുളൂസ് പറഞ്ഞു അവരെന്നെ 

വല്ലാതെ കൊതിപ്പിക്കും 

സ്വപ്നങ്ങൾക്ക് അർത്ഥമുണ്ടെന്നും 

നോവായ് 

പുഴയായ് 

പ്രണയമായ് ഒഴുകുമെന്നും 

അങ്ങനെയറിഞ്ഞു  

അതോടെ പഠിപ്പ് വയസ്സറിയിച്ചു

എണ്ണിത്തീർക്കാൻ ബാക്കി 

പൂജ്യം  മാത്രം!


ജോര്ജുകുട്ടിയും സോമനും 

ഇപ്പോൾ  വെള്ളികെട്ടിയ 

ചൂരലിനു 

കാവൽ നിൽക്കുകയാണ്

കീചകന്മാർ ഊഴവുംകാത്ത് 

വരിതെറ്റാതെ നിൽക്കുന്നു!



പിൻകുറിപ്പ്: സ്വപ്നം കാണാനാണ് ആദ്യം പഠിച്ചത്. 

പിന്നെയൊരിക്കലും പഠനം അവസാനിച്ചിട്ടില്ല.

സമ്പ്രദായത്തിൽ തളച്ചിട്ട വിദ്യാഭ്യാസം 

എന്നു സ്വാതന്ത്രമാകും എന്ന ചിന്ത

എന്നെ അസ്വസ്ഥനാക്കുന്നു.

 

 


 

 

 


കാവൽ

 

അച്ഛനുണരാതിരിക്കുവാൻ കാവലായ്

കാത്തിരിക്കുന്നു നാളേറെയായി 

താരാട്ടുപാട്ടിൻ സ്വരങ്ങൾ ഞാൻ തീർക്കാം 

കിടന്നുറങ്ങൂയിനി ശാന്തമായി...!


ജന്മങ്ങളായ് കിടപ്പല്ലോത്തറയിൽ 

ചിതറിയ ചില്ലുപോലെന്നച്ഛനും 

കൂട്ടിനായമ്മതൻ തോരാത്ത വ്യാധിയും 

കൂട്ടിയാൽ കൂടാത്ത സ്വപ്നങ്ങളും..! 

 

കൂടിക്കുഴഞ്ഞു മറിഞ്ഞിടതൂർന്നുള്ള 

യാമങ്ങളെത്രയോ വാർന്നുപോയി

അച്ഛനുറങ്ങട്ടെയിത്തിരിയെങ്കിലും

കാവലിനായ് ഞാനുണർന്നിരിക്കാം...!


ഭൂതകാലത്തിനു കണ്ണേറുകിട്ടാ-

തിരിക്കുവാൻ വീട്ടിലെ ഭൂതമായി 

ഞാനിരിപ്പുണ്ടേയുറങ്ങാതെ കാവലായ് 

അച്ഛനുറങ്ങട്ടെ ദൈവങ്ങളേ...!


പുഞ്ചിരിമാത്രം നിറഞ്ഞ ഘോഷങ്ങളിൽ   

പാതയോരത്തെ തിരക്കിലൂടെ 

കൈകോർത്തു അന്നേ നടക്കുമെന്നച്ഛൻ

വെളിച്ചമായീ ദിവാസ്വപ്നമായി...!


അന്നുകേട്ടെത്രയോ ഗാഥകൾ തൂലിക-

ത്തുമ്പിൽ തുളുമ്പും നിറങ്ങളാലേ 

അത്താണിയന്നേ തിരയുമോരേകാന്ത 

സ്വപ്നസഞ്ചാരിയാണെന്റെയച്ഛൻ...!


വാത്സല്യമോടെ പൊതിഞ്ഞുനീട്ടും ചുടു- 

കപ്പലണ്ടി കടലാസ്സു മാറ്റി 

പൊട്ടിപ്പൊളിച്ചെടുത്താസ്വദിച്ചീടവേ 

അച്ഛന്റെ കൺകളിൽ വാത്സല്യവും..!


സായാഹ്നവേളയിൽ ചേർത്തുനടത്തും, സ്വ-

കാര്യമായ് ചോദിക്കുമാരെയിഷ്ടം? 

“അച്ഛനെ മാത്രമാണേറെയിഷ്ടം”, കേട്ടു   

കെട്ടിപ്പിടിച്ചൊരു മുത്തമേകും...!


അച്ഛനുറങ്ങിനി നേരം വെളുക്കട്ടെ 

ചാടിപ്പിടഞ്ഞെഴുന്നേൽക്കവേണ്ടാ

കാവലായുണ്ട് ഞാനച്ഛന്റെ മുണ്ടിന്റെ 

തുമ്പിൽപ്പിടിച്ചിനി  കാത്തിരിക്കാം...!


ഇന്നലെയെല്ലാം കഴിഞ്ഞെങ്കിലും കട-

ബാധ്യതയിപ്പൊഴും ബാക്കിയല്ലോ 

തർപ്പണംചെയ്യാതെ, ആത്മാവിനായൊരു 

വറ്റുകാട്ടാതെ പിടഞ്ഞൂ മനം...! 


വാതിൽപ്പടിക്കൽ വിളിക്കുന്നതാരു നീ 

പാതിരാക്കാറ്റോ ബലിക്കാക്കയോ? 

കൂട്ടിരിക്കുന്നൂ വ്യഥകളുമായി ഞാൻ 

അച്ഛനിനിയും ഉറങ്ങിയില്ലേ.? 


അമ്മയബോധതലത്തിൽ വിരിഞ്ഞ പൂ-

ചെത്തികൾച്ചൂടി ഹസിച്ചിടുന്നു  

പൂക്കാത്തപൂവിന്റെ സൗരഭം, രാവിന്റെ 

കാണാക്കതിരുകൾ, നോവറകൾ...!


അച്ഛനുണരാതുറങ്ങട്ടെ ഭൂമിയിൽ

അമ്മയോ, നീർച്ചോലയായിടട്ടെ 

കൂട്ടിരിക്കാമിനി കാവതിക്കാക്കയായ് 

കാത്തിരിക്കാമെന്നുമോർമ്മകളായ്..!


ഏതോ വികല്പസ്വപ്‌നങ്ങൾ  നിറയും

 പ്രഹേളികയോ പഴംചൊല്ലുകളോ  

സാന്ത്വനമേകുന്ന സ്പർശങ്ങളോയിത് 

മന്ദഹാസത്തിൻ നിലാവുകളോ...? 


കാത്തിരിക്കാമിനി കണ്ണിമ ചിമ്മാതെ

അച്ഛനുണരാതിരിക്കുവാനായ് 

പൊട്ടിച്ചിരിക്കണ ചില്ലുപോലെയിനി 

അമ്മയൊഴുകട്ടെ കൂട്ടിനായി.


                 



 




Tuesday, August 11, 2020

Thapelo

 

A young man who touched my heart, Mr. Thapelo Mokokoaane

As a teacher, I always thought that it is my responsibility to shape young minds, and that in many way is a challenge, a very tough one indeed. A wrong step by a teacher could destroy a young mind and his/her future for ever!

I would not say that I was 100% successful as a teacher. Many human beings had an impact on shaping my career. There are some students too had an impact on me though some also claim that they are influenced by my way of interacting with them.

Thapelo is very close to me in many ways. In 2001, he got admission at Cenez High in Form A, a young fragile boy from humble background. He was not popular by then, just like any other young boys who was willing please his teachers by running all errands, such students become favourites of many teachers indeed. We enjoyed this! He completed the first year at school unnoticed, but soon became popular among the staff due to his obedient etiquettes. When he was in Form B, he was familiar as an efficient mathematic student. He got a good pass in Form C and in Form E, secured a smooth admission at NUL. For me he was another Cenezian. He was the head boy, and monitored the students efficiently. He seemed to have the correct kind of ambition and capacity to meet his dreams.

In 2012, he started working at Cenez High School as a teacher. Since then, he became a strong pillar for Cenez. He is an all-rounder, the admin could load him with many tasks, and he will do this in perfection. He is short-tempered though reserved, but he attends to the assigned tasks categorically and obediently. His pupils produced remarkable academic results. Assign him any task, and I could sleep peacefully. I was extremely confident that he will do as per the expectations, he became my left and right hand. He helped me coordinating many activities. In all the capacity building programs and research activities that I conducted, Thapelo became a key player by communicating with teachers and gathering relevant information to shape our programmes to success. In these activities, he would record the events and sort documents in order. He is always busy and active with little complaints if any! His contributions for the smooth running of the educational activities that I ran since 2012 were fruitful and remarkable.

Linda (Dr. Linda Wang, Durban University, UK) during her visit to Lesotho watched him working day and night, recording activities and helping many participants moving without showing fatigue. She promised to train him on his clerical talents during her next visit. He was inevitable in all these capacity building activities and became popular among the teachers who participated in our workshops.

He considered me as his father, and treated as one! He used to say that he learned a lot from me, I am glad if this is correct. Definitely he learned how to engage in data collection and how to interact with teachers. This skill could be attained by any one, but the manner in which he managed various tasks without complaining, not many could do! His life resembled mine because, as far as I know, he never gave up unless reached a dead-end! He worked hard and always tried to learn. Indeed, Thapelo is a student that a teacher would be proud. I am grateful that Thapelo allowed me to work with him.

 

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...